ഇംഗ്ലീഷ് ബോളര്‍മാരുടെ കഠിന സമ്മര്‍ദ്ദം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ തളര്‍ത്തിയതെന്ന് കൊഹ്ലി

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തോല്‍വിയില്‍ പ്രതികരണവുമായി നായകന്‍ വീരാട് കോഹ്ലി. ഇംഗ്ലീഷ് ബോളര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ കഠിന സമ്മര്‍ദ്ദമാണെന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ തളര്‍ത്തിയതെന്ന് വിരാട് കോഹ്ലി ചൂണ്ടിക്കാട്ടി.

ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് ഓള്‍ഔട്ട് ആയത് വിചിത്രമായിരുന്നു എന്നും, അത്രയും ചെറിയ സ്‌കോറിനു പുറത്തായ ശേഷം അതിനെ മറികടക്കാനുള്ള ശ്രമമാണ് ടീം നടത്തിയതെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

‘നമ്മള്‍ 80 റണ്‍സില്‍ താഴെ പുറത്താവുകയും എതിര്‍ ടീം വലിയ സ്‌കോര്‍ നേടുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും സ്‌കോര്‍ ബോര്‍ഡ് സമ്മര്‍ദ്ദം ഉണ്ടാകും, പക്ഷേ മത്സരത്തില്‍ തുടരാന്‍ ഞങ്ങള്‍ ഇന്നലെ നന്നായി കളിച്ചു, കഴിയുന്ന പോലെ തിരിച്ചടിച്ചു, ഞങ്ങള്‍ക്ക് തന്നെ ഒരു അവസരം നല്‍കി, പക്ഷേ ഇന്ന് ഇംഗ്ലണ്ട് ബോളര്‍മാര്‍ നല്‍കിയ സമ്മര്‍ദ്ദം വലുതായിരുന്നു, അവര്‍ക്ക് അതിനുള്ള ഫലം ലഭിച്ചു.’ കൊഹ്ലി പോസ്റ്റ് മാച്ച് പ്രെസെന്റേഷനില്‍ പറഞ്ഞു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം തെറ്റായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. ‘പിച്ച് ബാറ്റിങ്ങിന് നല്ലതായി തോന്നി, ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോ അത് മറ്റൊരു കളി ആയി, കാരണം ഞങ്ങള്‍ ബോള്‍ കൊണ്ട് അത്ര നന്നായി കളിച്ചില്ല. ഈ മത്സരത്തില്‍ ഓരോ ടീമും എങ്ങനെ കളിച്ചു എന്നതാണ് ഫലം, അവര്‍ തിരിച്ചു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.’ കൊഹ്ലി പറഞ്ഞു.

അതേസമയം, ഓവലില്‍ സെപ്തംബര്‍ രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് പിച്ചിന് അനുസരിച്ച് ആയിരിക്കും ടീം തീരുമാനിക്കുക എന്നാണ് കൊഹ്ലി പറഞ്ഞത്. ഈ സാഹചര്യങ്ങളില്‍ നാല് പേസര്‍മാര്‍ തന്നെ ആകും കൂടുതല്‍ നല്ലത് എന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.