കിറ്റെക്‌സില്‍ വീണ്ടും പരിശോധന; ഇതു പതിമൂന്നാം തവണ, കമ്പനി പൂട്ടിക്കാനാണ് ലക്ഷ്യമെന്ന് സാബു എം. ജേക്കബ്

കൊച്ചി: പരിശോധനയ്ക്കായി വീണ്ടും ഉദ്യോഗസ്ഥര്‍ എത്തിയെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം. ജേക്കബ്. കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.

ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും, കമ്പനി പൂട്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും സംഭവത്തില്‍ സാബു എം. ജേക്കബ് കുറ്റപ്പെടുത്തി.

വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നല്‍ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നുവെന്നും, ഇത് അവഗണിച്ച് ആവര്‍ത്തിക്കുന്ന ഈ പരിശോധനകള്‍ ഉദ്യോഗസ്ഥരാജാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിറ്റെക്‌സിലെ പരിശോധനകള്‍ വിവാദമായതിനു പിന്നാലെയായിരുന്നു മന്ത്രി പി. രാജീവ് വ്യവസായശാലകളില്‍ തുടര്‍ച്ചയായി മിന്നല്‍ പരിശോധനകളുണ്ടാവില്ലെന്ന പ്രഖ്യാപനം നടത്തിയത്.

അതേസമയം, കിറ്റെക്‌സില്‍ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.