മയക്കുമരുന്നു കേസ് ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയെ ഇ.ഡി ചോദ്യം ചെയ്യും

ഹൈദരാബാദ്: ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലന്‍ താരം റാണാ ദഗ്ഗുബാട്ടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. റാണയും, താരസുന്ദരി രാകുല്‍ പ്രീത് സിങ്ങുമുള്‍പ്പടെ തെലുങ്കു സിനിമ ഇന്‍ഡസ്ട്രിയിലുള്ള 12 പേരെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

രാകുല്‍ പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിനും, റാണയോട് എട്ടിനും, നടന്‍ രവി തേജയോട് ഒന്‍പതിനും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-ന് ഹാജരാകണം. അതേസമയം ഇവരെയാരെയും ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.

നേരത്തെ, മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ല്‍ തെലങ്കാന എക്സൈസ് വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.