അഫ്ഗാനിസ്താനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി വേൾഡ് ബാങ്ക്; സ്ഥിതിഗതികൾ ആശങ്കാജനകമെന്ന് വിലയിരുത്തൽ

കാബൂൾ: താലിബാൻ ഭീകരർ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി വേൾഡ് ബാങ്ക്. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതടക്കം നിരവധി വിഷയങ്ങൾ ആശങ്കാജനകമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അഫ്ഗാനിലേക്കുള്ള സഹായം ലോക ബാങ്ക് താൽക്കാലികമായി അവസാനിപ്പിച്ചതായി ബാങ്ക് വക്താവും അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ അവസ്ഥയെക്കുറിച്ചും രാജ്യത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും തങ്ങൾ വളരെയധികം ആശങ്കാകുലരാണ്. കഠിന പ്രയത്നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മാർഗങ്ങൾ ആലോചിച്ചു വരികയാണെന്നും ബാങ്ക് വിശദമാക്കി. അഫ്ഗാനിസ്താനിൽ രണ്ട് ഡസനിലധികം പദ്ധതികളിൽ ലോകബാങ്ക് സഹായമുണ്ട്. കൂടാതെ 2002 മുതൽ 5.3 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിൽ ഉള്ള വേൾഡ് ബാങ്ക് ജീവനക്കാരെ ഒഴിപ്പിച്ചതായും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.