കോവിഡ് വാക്സിന്‍ സ്വീകരിച്ച പിന്നാലെ പനിയും ഛര്‍ദ്ദിയും; വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: കോവിഡ് വാക്സിന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്.

ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് രഞ്ജിത ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്വീകരിച്ചത്. പിന്നാലെ, കടുത്ത പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രഞ്ജിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്നും വാക്‌സിനെടുത്തതാകാം മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. രഞ്ജിതയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കവെയാണ് രഞ്ജിതയെ മരണം കവര്‍ന്നത്.