ടോക്കിയോയില്‍ പാരാലിംപിക്സിന് തിരി തെളിഞ്ഞു; തേക് ചന്ദ് ഇന്ത്യന്‍ പതാകയേന്തി, അഫ്ഗാന്‍ താരങ്ങള്‍ എത്തിയില്ല

ടോക്കിയോ: ഒളിംപിക്സ് ആരവങ്ങള്‍ക്ക് പിന്നാലെ ടോക്കിയോയില്‍ പാരാലിംപിക്സ് മത്സരങ്ങള്‍ക്ക് തിരി തെളിഞ്ഞു. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഷോട്ട് പുട്ട് താരം തേക് ചന്ദാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

നേരത്തെ പതാക വഹിക്കാന്‍ തീരുമാനിച്ചിരുന്ന റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു കൊവിഡ് പൊസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് തേക് ചന്ദിനെ ഇന്ത്യയുടെ പതാകവാഹകനായി തെരഞ്ഞെടുത്തത്. കൊവിഡ് പോസറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാരിയപ്പന്‍ തങ്കവേലുവിന് പുറമെ ഇന്ത്യയുടെ മറ്റ് അഞ്ച് കായികതാരങ്ങള്‍ കൂടി ഐസൊലേഷനിലാണ്.

54 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിംപിക്സില്‍ പങ്കെടുക്കുന്നത്. 1968ല്‍ ആദ്യമായി പാരാലിംപിക്സില്‍ പങ്കെടുത്തത് മുതല്‍ നാലു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും അടക്കം 12 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

2016ല്‍ റിയോയില്‍ നടന്ന പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാലു മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.

അതേസമയം, മാര്‍ച്ച് പാസ്റ്റില്‍ അഫ്ഗാനെ പ്രതിനിധീകരിച്ച് വളന്റിയര്‍മാരാണ് പങ്കെടുത്തത്. താലിബാന്‍ ഭരണത്തെ തുടര്‍ന്ന് അഫ്ഗാന്‍ താരങ്ങള്‍ക്ക് പാരാലിംപിക്സിന് എത്തിയിട്ടില്ല.