മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിംപ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിംപ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ നിരയില്‍ പ്രതിരോധ താരമായി കളിച്ചിരുന്ന ചന്ദ്രശേഖരന്‍ 1960ലെ റോം ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യം അവസാനമായി ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതും അതേ വര്‍ഷമാണ്.

1962ല്‍ സ്വര്‍ണം നേടിയ ഏഷ്യന്‍ ഗെയിംസ് ടീമിലും, വെള്ളി നേടിയ 1964ലെ എഎഫ്‌സി ഏഷ്യന്‍ കപ്പിലും, വെള്ളി നേടിയ മെര്‍ഡേക്ക ടൂര്‍ണമെന്റിലും (1959, 1964) ചന്ദ്രശേഖരനും ഉണ്ടായിരുന്നു.

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്താണ് തന്റെ ഫുട്‌ബോളില്‍ സജീവമാകുന്നത്. പിന്നീട് 1956 മുതല്‍ മുംബൈയിലെ കാല്‍ടെക്‌സിന് വേണ്ടി കളിച്ചു .1966ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായും അദ്ദേഹം ബൂട്ട് കെട്ടി. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.