അഫ്ഗാനിസ്താനിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പാകിസ്താൻ; രൂക്ഷ വിമർശനവുമായി പോപ്പ് താരം

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പോപ്പ് താരം ആര്യാന സയീദ്. അഫ്ഗാനിസ്താനിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പാകിസ്താനാണെന്നാണ് താരം പറയുന്നത്. അഫ്ഗാനിസ്താനിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് ആര്യാന സയീദ്.

താലിബാന് പണവും സൗകര്യവുമെത്തിക്കുന്നത് പാകിസ്താനാണെന്ന് ആര്യാന കുറ്റപ്പെടുത്തുന്നു. തന്റെ രാജ്യത്തിന് നേരിട്ട ഈ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും താരം അഭ്യർത്ഥിച്ചു. അഫ്ഗാനിസ്താനിലെ പ്രധാന പ്രശ്നങ്ങൾക്കെല്ലാം കാരണം പാകിസ്താനാണ്. താലിബാന് പാകിസ്താൻ ധനസഹായം ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ തങ്ങൾക്കെല്ലാം അറിയാമെന്ന് ആര്യാന സയീദ് വ്യക്തമാക്കി.

താലിബാൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത് പാകിസ്താനിലാണ്. കുറച്ച് ദിവസം കൊണ്ട് അഫ്ഗാൻ മുഴുവൻ താലിബാൻ പിടിച്ചടക്കിയത് വിശ്വസിക്കാനാവുന്നില്ല. രണ്ട് പതിറ്റാണ്ട് അഫ്ഗാനിൽ തുടർന്ന ശേഷം പെട്ടെന്ന് അമേരിക്ക പിന്മാറിയത് തങ്ങളെ ഞെട്ടിച്ചു. അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും അവർ അർഹിക്കാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആര്യാന കൂട്ടിച്ചേർത്തു.