പൂനെ ആര്‍മി സ്‌പോട്‌സ് സ്‌റ്റേഡിയം ഇനി നീരജ് ചോപ്രയുടെ പേരില്‍ അറിയപ്പെടും

പൂനെ: ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ വേട്ടക്കാരന്‍ നീരജ് ചോപ്രയുടെ പേര് ആര്‍മി സ്‌പോട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ സ്‌റ്റേഡിയത്തിന് നല്‍കും. പൂനെ കന്റോണ്‍മെന്റിലുള്ള സ്റ്റേഡിയം ഇനിമുതല്‍ നീരജ് ചോപ്ര ആര്‍മി സ്‌പോട്‌സ് സ്‌റ്റേഡിയം എന്ന് അറിയപ്പെടും.

ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നീരജ് തന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ എഎസ്ഐയില്‍ ജാവലിന്‍ പരിശീലനം നടത്തിയിരുന്നു. 2006 ല്‍ നിര്‍മ്മിച്ച് കമ്മീഷന്‍ ചെയ്ത ഈ സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും കാണികള്‍ക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്.

തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. മാത്രമല്ല, ചടങ്ങില്‍ 16 ഒളിംപ്യന്‍മാരെയും മന്ത്രി ആദരിക്കും.

ടോക്കിയോ ഒളിംപിക്‌സില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വരെ പിന്നിലാക്കിയാണ് ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്‍ണം നേടിയത്.