താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കില്ലെന്ന് ജപ്പാന്‍

ടോക്കിയോ: അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് ജപ്പാന്‍. അമേരിക്കയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുത്താകും അഫ്ഗാന്‍ വിഷയത്തില്‍ തീരുമാനമെടുക്കുകയെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി കാട്സുനോബു കാട്ടോ അറിയിച്ചു.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാന്‍ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ ഭരണത്തിലെ താല്പ്പര്യക്കുറവ് ഔദ്യോഗികമായി ജപ്പാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അഫ്ഗാനില്‍ നിന്നെത്തുന്നവര്‍ക്കായി തങ്ങളുടെ രാജ്യാതിര്‍ത്തികളും വിമാനത്താവളങ്ങളും റോഡുകളും തുറന്നിരിക്കുമെന്ന് യുഎസ്, യുകെ, ജെര്‍മനി, കാനഡ, ജപ്പാന്‍ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.