സില്‍വര്‍ ലൈന്‍; ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കായി (സില്‍വര്‍ ലൈന്‍) പതിനൊന്നു ജില്ലകളിലായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 955.13 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക.

ഏറ്റെടുക്കേണ്ട ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സര്‍വേ നമ്പറുകളാണ് റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചത്. റെയില്‍വേ ബോര്‍ഡില്‍നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്കാകും ഏറ്റെടുക്കല്‍ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി രൂപ കിഫ്ബി വായ്പയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരുവര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തുടര്‍നടപടികളിലേക്കു നീങ്ങാന്‍ കെറെയില്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം മുതല്‍ കാസര്‍ക്കോടു വരെ നിലവിലുള്ള പാളത്തിനു പുറമേ 540 കിലോമീറ്ററില്‍ പാതയാണ് സില്‍വര്‍ ലൈന്‍ വിഭാവനം ചെയ്യുന്നത്.