കണ്ണൂരിൽ പിടിയിലായ യുവതികൾക്ക് ഐസിസുമായി അടുത്ത ബന്ധം; ശക്തമായ തെളിവുകൾ ലഭിച്ചതായി എൻഐഎ

ന്യൂഡൽഹി: ഐസിസിന് വേണ്ടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിൽ കണ്ണൂരിൽ നിന്നും അറസ്റ്റിലായ മലയാളി യുവതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരെയും ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

യുവതികൾ ഐസിസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം വളരെ രഹസ്യമായാണ് ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസം 15 ന് കണ്ണൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മാർച്ച് മാസം ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും കൊച്ചിയിലെ ഓഫീസിലെത്തിച്ച് എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ എൻഐഎ ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ എൻഐഎ ഇരുവരെയും അറസ്റ്റ് ചെയ്തു.