കണ്ണൂർ: അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിന് സഹായവുമായി ലുലു ഗ്രൂപ്പ്. പത്ത് ലക്ഷം രൂപ സഹായ സംഭാവനയാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം ഉടൻ കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഉടമ വ്യവസായി എം എ യൂസഫലി വ്യക്തമാക്കി.
ഉറ്റവർ ഇല്ലാത്തവരും തെരവിൽ അലയുന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരും മറ്റ് രോഗികളുമാണ് കൃപാഭവനത്തിലെ അന്തേവാസികൾ. കൃപാലയത്തിലെ നൂറിലേറെ പേർക്ക് കോവിഡ് വൈറസ് ബാധിച്ചിരുന്നു. മാദ്ധ്യമങ്ങളാണ് കൃപാലയത്തിലെ ദുരവസ്ഥകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. 234 അന്തേവാസികളുള്ള കൃപാലയത്തിലെ ഒരാൾക്ക് ഈ മാസം നാലിനാണ് കോവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാഴ്ച്ചക്കിടെ കൃപാലയത്തിലെ കോവിഡ് രോഗികളുടെ എണ്ണം നൂറായി. അഞ്ചുപേർ മരണപ്പെടുകയും ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്ന കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകാനാകാത്ത സാഹചര്യമാണുള്ളത്. സുമനസുകൾ നൽകുന്ന സംഭാവനയും ഭക്ഷണ സാധനങ്ങളും കൊണ്ടാണ് കൃപാലയം പ്രവർത്തിക്കുന്നത്. അഗതി മന്ദിരത്തിലെ പലർക്കും കോവിഡ് പോസിറ്റീവായതോടെ സഹായം നൽകാനായി ആരും ഇവിടേക്കെത്താത്ത സാഹചര്യമായിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടിരുന്നു.

