താലിബാന് അഫ്ഗാന്റെ ആസ്തിയില്‍ നിന്നും ചില്ലിക്കാശ് പോലും കിട്ടില്ലെന്ന് ബാങ്ക് ഗവര്‍ണര്‍ അജ്മല്‍ അഹ്‌മദി

കാബൂള്‍: ഭരണം പിടിച്ചെടുത്ത താലിബാന് അഫ്ഗാന്റെ ആസ്തിയില്‍ നിന്നും ചില്ലിക്കാശ് പോലും കിട്ടില്ലെന്ന് ബാങ്ക് ഗവര്‍ണര്‍ അജ്മല്‍ അഹ്‌മദി. അഫ്ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡി എ ബിയുടെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ഡോളറിന് മേലെ ഉണ്ട്, ഈ ആയിരം കോടി മുഴുവനും സ്ഥിരനിക്ഷേപങ്ങളായും ലിക്വിഡ് അസറ്റായും സ്വര്‍ണം മുതലായ നോണ്‍ ലിക്വിഡ് അസറ്റുകളായും വിദേശ ബാങ്കുകളിലാണ്. അത് ഒരിക്കലും താലിബാന് കൈക്കലാക്കാന്‍ സാധിക്കില്ലെന്ന് അഹ്‌മദി വ്യക്തമാക്കി.

അവസാനം നടത്തിയ കണക്കെടുപ്പില്‍ അഫ്ഗാനിസ്ഥാന്റെ പക്കല്‍ ഒന്‍പത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നു. അഹ്‌മദിയുടെ അഭിപ്രായത്തില്‍ നിലവില്‍ ഫെഡറല്‍ റിസര്‍വ് ഹോള്‍ഡിംഗ് ആയി 700 കോടി അമേരിക്കന്‍ ഡോളറും, അമേരിക്കന്‍ ബോണ്ടുകളായി 310 കോടി ഡോളറും 120 കോടി ഡോളര്‍ സ്വര്‍ണ നിക്ഷേപമായും 30 കോടി പണമായും അഫ്ഗാന്‍ ബാങ്കിലുണ്ട്.

അഫ്ഗാനിസ്ഥാന് സാമ്പത്തികമായി സഹായം നല്‍കുന്ന രാജ്യങ്ങള്‍ മൊത്തമായും പണം നല്‍കാതെ ആഴ്ചതോറും തങ്ങളുടെ വിഹിതം അഫ്ഗാനിസ്ഥാന്‍ ബാങ്കിലേക്ക് അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് മനസിലായതോടെ അവരെല്ലാം ആഴ്ചകള്‍ക്കു മുമ്പ് തന്നെ അഫ്ഗാനിസ്ഥാന് പണം നല്‍കുന്നത് നിര്‍ത്തിയിരുന്നുവെന്ന് അഹ്‌മദി പറയുന്നു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ബാങ്കില്‍ പണമായി ഒറ്റ പൈസ പോലും ഇല്ലെന്നും അഹ്‌മദി ചൂണ്ടിക്കാട്ടി.