അവകാശങ്ങൾ നേടിയെടുക്കാനായി താലിബാന് മുന്നിൽ പ്രതിഷേധവുമായി സ്ത്രീകൾ; ആവശ്യപ്പെട്ടത് ഈ നാലു കാര്യങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ആശങ്കയിലാകുന്നത് സ്ത്രീകളുടെ ജീവിതമാണ്. സ്വന്തം അവകാശങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ അഫ്ഗാനിസ്ഥാനിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ച്ചകളും അഫ്ഗാനിൽ നിന്നും പുറത്തു വരുന്നുണ്ട്. തോക്കുധാരികളായ ഭീകരരുടെ മുന്നിൽ ധൈര്യപൂർവ്വം പ്രതിഷേധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

താലിബാൻ ഭരണം പിടിച്ചശേഷം അഫ്ഗാനിസ്ഥാനിൽ നടന്ന ആദ്യത്തെ പൊതു പ്രതിഷേധമാണിത്. ഇറാനിയൻ മാദ്ധ്യമ പ്രവർത്തക മസിഹ് അലിനെജാദയാണ് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാബൂളിലെ തെരുവിൽ നാല് അഫ്ഗാൻ സ്ത്രീകളാണ് പ്രതിഷേധം നടത്തുന്നത്. കൈകൊണ്ട് എഴുതിയ പേപ്പർ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ നൽകണമെന്നാണ് യുവതികളുടെ ആവശ്യം.

അതേസമയം ജീവൻ രക്ഷിക്കാനായി നിരവധി സ്ത്രീകളാണ് അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും എന്നാൽ തങ്ങളുടെ മതനിയമങ്ങൾ പാലിക്കണമെന്നുമാണ് താലിബാൻ പറയുന്നത്.