ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂളിലെത്തി; തിരിച്ചെത്തിക്കേണ്ടത് ഇരുനൂറിലധികം പേരെ

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. വ്യോമസേനയുടെ സി 130 ജെ വിമാനങ്ങൾ കാബൂളിൽ എത്തിയിട്ടുള്ളത്. തുടർന്ന് നടപടികൾക്കായി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് വ്യോമസേനാ വിമാനങ്ങൾ.

നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത് ഇന്ത്യൻ എംബസി മാത്രമാണ്. ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഇവരിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതെന്നാണ് സൂചന.

രണ്ട് വിമാനങ്ങളിലുമായി 240-ഓളം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. എംബസിയിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്താവളത്തിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. അടുത്ത രണ്ട് ദിവസത്തേക്ക് സാഹചര്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നിലവിൽ യാത്രാ വിമാനങ്ങൾക്ക് കാബൂളിലേക്ക് പ്രവേശനാനുമതിയില്ല. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് കാബൂളിലേക്ക് പ്രവേശിക്കാൻ അനുമതി ഉള്ളത്.