കൊല്ലം: യാത്രാ വേളകളിൽ സുരക്ഷിതമായി താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സൗകര്യമൊരുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോകളോടു ചേർന്ന് സ്ഥലമുള്ളിടത്തെല്ലാം കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്.
ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും രാത്രി എത്തുന്ന സ്ത്രീകൾ താമസ സ്ഥലംതേടി അലയേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇതിനു പരിഹാരം കാണാനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുമാണ് ‘സേഫ് സ്റ്റേ’ പദ്ധതിക്ക് കോർപ്പറേഷൻ രൂപം നൽകിയിട്ടുള്ളത്.
44 ഡിപ്പോകളോടു ചേർന്ന് ഉടൻ തന്നെ താമസ സൗകര്യമൊരുക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. സേഫ് സ്റ്റേ നടത്തിപ്പിന് തിരഞ്ഞെടുക്കുന്ന ഏജൻസികൾ വഴി വനിതകളെ ജീവനക്കാരായി നിയോഗിക്കും. 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
തിരുവനന്തപുരത്ത് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ 4700 ചതുരശ്രയടിസ്ഥലത്ത് സിംഗിൾ, ഡബിൾ, എ.സി., നോൺ എ.സി.മുറികളാണ് തയ്യാറാക്കുന്നത്. ഡോർമിറ്ററി ഒരു ദിവസത്തേക്ക് ഉപയോഗിക്കുന്നതിന് 150 രൂപയാണ് വാടക. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് ലഗേജ് സൂക്ഷിക്കാനും ലോക്കർ സൗകര്യം ഉണ്ടാകും.

