ശക്തമായ ഭൂചലനത്തില്‍ വിറച്ച് ഹെയ്തി; മരണം 300 കടന്നു, 2000ത്തോളം പേര്‍ക്ക് പരിക്കേറ്റു !

പോര്‍ട്ടോ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തി തലസ്ഥാനത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. പതിനായിരത്തോളം കെട്ടിടങ്ങള്‍ തകരുകയും 2000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി രാജ്യത്ത് ഒരു മാസം അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ ഭുചലനത്തിന്റെ ആഘാതം അയല്‍രാജ്യങ്ങളിലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെയ്തി തീരത്ത് സുനാമിയോ, മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2010ലെ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ രാജ്യം കരകയറുന്നതിനിടെ മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്. 2010ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പേരാണ് മരണപ്പെട്ടത്.