കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികൾക്കും മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നാലു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ആർ ബി ശ്രീകുമാർ, എസ് ജയപ്രകാശ് എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച കോടതി കേസിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന നിലയിൽ പെരുമാറരുതെന്നും പ്രതികൾക്ക് നിർദ്ദേശം നൽകി. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജു കോടതിയെ അറിയിച്ചിരുന്നത്. രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിൽ അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എഞ്ചിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായി സിബിഐയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

