ന്യൂഡൽഹി: രാജ്യസഭയിലെ മലയാളി എംപിമാർക്കെതിരെ പരാതി. രാജ്യസഭയിലെ ബഹളവുമായി ബന്ധപ്പെട്ട് എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാർ അദ്ധ്യക്ഷന് പരാതി നൽകി. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നും എളമരം കരീമും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പർ തട്ടിപ്പറിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
ഓഗസ്റ്റ് 9 ന് രാജ്യസഭയിൽ അരങ്ങേറിയ കയ്യേറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ എംപിമാർ സഭയ്ക്കകത്ത് അതിരുവിട്ട് പെരുമാറിയതിനു കൃത്യമായ സമയപരിധിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു.
എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മർദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. വിവിധ എംപിമാർ സഭാ നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന തരത്തിലേക്കു നീങ്ങുകയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഒരു എംപി പ്രതിഷേധത്തിന്റെ ഭാഗമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും പിന്നീട് മേശപ്പുറത്ത് കയറിനിന്ന് ചെയറിനു നേരെ റൂൾ ബുക്ക് എറിയുകയും ചെയ്തു. ഇതിന്റെ വിഡിയോ തൃണമൂൽ എംപിയായ ഡെറിക് ഒബ്രിയാൻ ചിത്രീകരിക്കുകയും അത് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ രണ്ടു എംപിമാർ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അവർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ പ്രതിഷേധം പരിശോധിക്കാൻ എം. വെങ്കയ്യ നായിഡു പ്രത്യേക സമിതി രൂപീകരിക്കും.

