കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിലാണ് മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി ഉണ്ടായത്. ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസുമായി ബന്ധപ്പെട്ട് മാർ ജോർജ് ആലഞ്ചേരി നൽകിയിരുന്ന ആറ് ഹർജികളും ഹൈക്കോടതി തള്ളി.

തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ അനുവദിക്കപ്പെട്ടില്ല. ഭൂമി ഇടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസിൽ ഉൾപ്പെടുന്നുവെന്നും കണ്ടാണ് ഇരു കോടതികളും ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.

ആകെ എട്ടുകേസുകളുണ്ടെങ്കിലും തൃക്കാക്കര കോടതി സമൻസ് നൽകിയിട്ടുള്ളത് ആറു കേസുകളിലാണ്. ഇവ റദ്ദാക്കണമെന്നും വിചാരണ ഒഴിവാക്കണമെന്നുമായിരുന്നു ജോർജ് ആലഞ്ചേരിയുടെ ആവശ്യം.