മുഖ്യമന്ത്രിയും മുൻ സ്പീക്കറും ഡോളർ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നൽകി; നിർണായക വെളിപ്പെടുത്തലുകളുമായി കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നൽകിയെന്ന് കസ്റ്റംസ്. പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോൺസുലേറ്റ് ജീവനക്കാർ കൂടാതെ രാഷ്ട്രീയക്കാരും ഡോളർ കടത്തിയെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് പ്രതികൾക്ക് നൽകിയിരിക്കുന്ന കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് പറയുന്നത്.

2016 ലാണ് സരിത്ത് യുഎഇ കോൺസുലേറ്റിൽ ജോലിക്ക് കയറുന്നതെന്ന് കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് പറയുന്നു. അന്നു മുതൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഡോളർ കടത്തുന്നത് അറിയാമെന്നായിരുന്നു സരിത്ത് മൊഴി നൽകിയത്. കോൺസുലേറ്റിലെ കോൺസുൽ ജനറൽ അടക്കമുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരിലെ മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. കോൺസുലേറ്റിൽ നടക്കുന്ന പരിപാടികളിലേക്ക് മന്ത്രിമാരെ ക്ഷണിക്കണമെന്ന് കോൺസുൽ ജനറൽ നിർദ്ദേശം നൽകി. ഈ നിർദ്ദേശത്തെ തുടർന്നാണ് 2017 ൽ ശിവശങ്കർ അടക്കമുള്ളവരുടെ നമ്പർ സംഘടിപ്പിച്ചതെന്നും സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ 2017 ൽ യുഎഇയിൽ സന്ദർശനം നടത്താനെത്തിയപ്പോൾ സെക്രട്ടറിയേറ്റിൽ ഒരു പാക്കറ്റ് മറന്ന് വെച്ചിട്ടുണ്ടെന്നും പാക്കറ്റ് യുഎഇയിലേക്ക് കൊടുത്തയക്കണമെന്ന് ശിവശങ്കർ നിർദ്ദേശിച്ചിരുന്നു. സെക്രട്ടറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് സരിത്ത് ഈ പാക്കറ്റ് വാങ്ങി. ഇതിൽ എന്താണെന്നറിയാൻ കോൺസുലേറ്റിലെ എക്സറേ സ്‌കാനറിൽ പരിശോധിച്ചെന്നും പാക്കറ്റിൽ നിറയെ ഡോളർ ആണെന്ന് മനസ്സിലാക്കിയതായും സരിത്ത് തന്നോട് പറഞ്ഞിരുന്നുവെന്ന് സ്വപ്‌നയും കസ്റ്റംസിന് മൊഴി നൽകി. മുൻ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതിയിൽ സ്വപ്ന ഭർത്താവുമായി പോവുകയും അവിടെ നിന്ന് ഒരുപെട്ടി കൈപ്പറ്റുകയും ചെയ്തുവെന്നും ഈ പെട്ടിയിലും സമാനരീതിയിൽ പണം ആയിരുന്നെന്നും മൊഴിയിൽ പറയുന്നുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോയതിനാൽ ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഈ മൊഴി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷോക്കോസ് നോട്ടീസിൽ കസ്റ്റംസ് വ്യക്തമാക്കുന്നു.