അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിക്കുന്നതിനിടെ തന്ത്രപരമായ നീക്കവുമായി റഷ്യ

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിക്കുന്നതിനിടെ തന്ത്രപരമായ നീക്കവുമായി റഷ്യ. കഴിഞ്ഞ ദിവസം അഫ്ഗാൻ അതിർത്തിയിൽ താജിക്കിസ്താനും ഉസ്ബക്കിസ്താനുമൊപ്പം റഷ്യ ആരംഭിച്ച സൈനിക അഭ്യാസത്തിനു പിന്നിൽ അഫ്ഗാൻ വിഷയത്തിൽ ഇടപെടുക എന്ന ലക്ഷ്യമുണ്ടെന്നാണ് നിരീക്ഷകരുടെ നിഗമനം.

നയതന്ത്ര മാർഗങ്ങളിലൂടെ അഫ്ഗാനിസ്താനിൽ ആഴത്തിൽ ഇടപെടാനാണ് റഷ്യയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. മധ്യേഷ്യയിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുക, വൻശക്തി ഇമേജ് തിരിച്ചു പിടിക്കുക തുടങ്ങിയവയാണ് റഷ്യയുടെ പിന്നിലുള്ള ലക്ഷ്യങ്ങൾ.

ഉപരിതല വ്യോമ മിസൈൽ ലോഞ്ചറുകളും പുതിയ റഷ്യൻ വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അഫ്ഗാനിസ്താൻ-താജിക്കിസ്താൻ അതിർത്തിയിൽ സൈനിക അഭ്യാസം ആരംഭിച്ചത്. താലിബാന്റെ മുന്നേറ്റം താജിക്കിസ്താൻ അതിർത്തി പ്രദേശത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. രണ്ടായിരത്തഞ്ഞൂറ് സൈനികർ, നൂറു കണക്കിന് കവചിത വാഹനങ്ങൾ,, ഇരുപത്തഞ്ച് വിമാനങ്ങൾ എന്നിവയടങ്ങിയ സൈനിക അഭ്യാസമാണ് മേഖലയിൽ നടക്കുന്നത്.

താജിക്കിസ്താന്റെ സുരക്ഷ, അഫ്ഗാനിസ്താനിലെ അരക്ഷിതാവസ്ഥ വെച്ചുനീട്ടുന്ന അവസരങ്ങൾ, നയതന്ത്രശ്രമങ്ങളിലൂടെ വൻശക്തി ഇമേജ് തിരിച്ചുപിടിക്കാനുള്ള ആഗ്രഹം തുടങ്ങി മൂന്ന് ഘടകങ്ങളാണ് റഷ്യയുടെ പുതിയ പദ്ധതിക്കു പിന്നിലെന്നാണ് ഓക്സ്ഫഡ് സർവകലാശാലയിലെ രാജ്യാന്തര പഠനവിദഗ്ധനായ സാമുവൽ റാമനി വിശദമാക്കുന്നത്. ടർക്കി പ്രസിദ്ധീകരണമായ ടി ആർ ടി വേൾഡിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.