ഒളിംപിക്‌സ് ആവേശത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വരവേറ്റത് സഹോദരിയുടെ മരണവാര്‍ത്ത, പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി

തിരുച്ചിറപ്പള്ളി: ടോക്കിയോ ഒളിംപിക്‌സിന്റെ ആവേശത്തില്‍ മടങ്ങിയെത്തിയ തമിഴ്‌നാട്ടുകാരിയായ എസ്.ധനലക്ഷ്മിയെ വരവേറ്റത് സഹോദരിയുടെ വിയോഗവാര്‍ത്ത. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധനലക്ഷ്മി സ്വീകരിക്കാനെത്തിയ സംഘത്തില്‍ സഹോദരിയെ കാണാഞ്ഞ് തിരക്കിയപ്പോഴാണ് പൂക്കളും ആരതിയുമായി സ്വീകരിക്കാന്‍ കാത്തു നിന്ന അമ്മ അതുവരെ മറച്ചു വച്ച സങ്കടവാര്‍ത്ത പറഞ്ഞത്.

ധനലക്ഷ്മി ടോക്കിയോയിലേക്ക് പോകുംമുമ്പാണ് സഹോദരി ഗായത്രി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. എന്നാല്‍ അപ്പോള്‍ ദേശീയക്യാമ്പിലായിരുന്ന ധനലക്ഷ്മിയില്‍ നിന്നും വീട്ടുകാര്‍ മരണവാര്‍ത്ത മറച്ചുവെച്ചു. താരത്തിന്റെ മത്സരിക്കാനുള്ള മനസ്സിനെ ബാധിച്ചേക്കുമെന്ന ഭയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ക്കൂടിപ്പോലും മരണവാര്‍ത്ത പുറത്താവാതിരിക്കാന്‍ നാട്ടുകാരും ശ്രദ്ധ ചെലുത്തിയിരുന്നു.

ഒളിംപിക്‌സ് 4 – 400 മിക്‌സ്ഡ് റിലേ റിസര്‍വ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി. 14-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട ശേഷം അമ്മ ഉഷയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ജീവിതം.

2019ലെ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ പി.ടി ഉഷയുടെ റെക്കോര്‍ഡ് തകര്‍ത്ത ധനലക്ഷ്മി പട്യാലയില്‍ ദേശീയ മത്സരത്തില്‍ മുന്‍നിര താരങ്ങളായ ദ്യുതി ചന്ദിനെയും, ഹിമ ദാസിനെയും 100 മീറ്ററില്‍ തോല്‍പ്പിച്ചതോടെയാണ് ഒളിംപിക്‌സിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്.