മുഈൻ അലി തങ്ങൾക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പുമായി ജലീൽ

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെല്ലുവിളിയുമായി മുൻമന്ത്രി കെടി ജലീൽ. തങ്ങൾ കുടുംബത്തെ വരുതിയിലാക്കാമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കിൽ ആ വിചാരം തെറ്റാണെന്ന് കെടി ജലീൽ വ്യക്തമാക്കി. മുഈൻ അലി തങ്ങൾക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തിൽ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കിൽ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കെടി ജലീൽ നൽകുന്ന മുന്നറിയിപ്പ്. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരുമെന്നും അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ പറയുന്നു.

പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകൾ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും സൂക്ഷിച്ചു കൈകാര്യം ചെയ്താൽ അദ്ദേഹത്തിന് നല്ലതെന്നും ജലീൽ വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. പാണക്കാട് തങ്ങളെ വളരെ മോശമായി എത്രമാത്രം വൃത്തിഹീനമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഏതൊരാളും കേട്ടലറയ്ക്കുന്ന പദപ്രയോഗങ്ങൾ നടത്തിയെന്ന് മാത്രമല്ല സത്യവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചുവെന്നും ജലീൽ ആരോപിച്ചു.