വാക്‌സിൻ സമ്പന്ന രാജ്യങ്ങളിൽ മാത്രം പോര: മൂന്നാം ഡോസ് നൽകുന്നതിൽ എതിർപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: 2021 സെപ്തംബർ മാസം വരെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നൽകുന്നതിനെതിരെ എതിർപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചത്.

കോവിഡ് മഹാമാരിയുടെ ഡെൽറ്റ വകഭേദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടേയും ഉത്കണ്ഠ മനസ്സിലാക്കുന്നുവെന്നും എന്നാൽ വാക്‌സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി. വാക്‌സിൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മൂന്നാം ഡോസ് നൽകുന്നതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി മൂന്നാം ഡോസ് വാക്‌സിൻ നൽകുമെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്‌സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനു ശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനു ശേഷവും ബൂസ്റ്റർ വാക്‌സിൻ നൽകുമെന്ന് യുഎഇയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.