മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് വിതരണം ചെയ്ത് ഭക്ഷ്യമന്ത്രി; ചട്ടലംഘനമെന്ന് ആക്ഷേപം

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് വിതരണം ചെയ്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ള മന്ത്രിയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. റേഷൻ ഡീലർമാർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു. എന്നാൽ വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആർ.അനിലിന്റെ പ്രതികരണം. ഭക്ഷ്യവകുപ്പുമായി എപ്പോഴും സഹകരിക്കുന്ന ആളെന്ന നിലയിലാണ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി കിറ്റ് നൽകിയതെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

പ്രമുഖരെ ഉൾപ്പെടുത്തി ഓണക്കിറ്റ് വിതരണത്തിന്റ ഉദ്ഘാടന ഫോട്ടോ റേഷൻകടയുമടകൾ എടുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ച ഷെഡ്യൾ മന്ത്രി തന്നെ തെറ്റിച്ചെന്നാണ് റേഷൻ വ്യാപാരികൾ ആരോപിക്കുന്നത്. സംസ്ഥാനത്ത് ആദ്യം കിറ്റുകൾ വിതരണം ചെയ്യുന്നത് പാവപ്പെട്ടവർക്കാണ്. മുൻഗണനാ ഇതര വിഭാഗത്തിലുള്ള വെള്ളകാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 13 മുതലാണ് കിറ്റ് വിതരണം. ഈ രീതിയിലാണ് റേഷൻകടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാൽ ഷെഡ്യൂൾ തെറ്റിക്കാൻ റേഷൻ കടക്കാർക്കും കഴിയില്ല. എന്നാൽ ഇതിനിടെ ഷെഡ്യൂൾ തെറ്റിച്ച് വെള്ളക്കാർഡ് ഉടമയായ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നൽകുകയായിരുന്നു. ഓഗസ്റ്റ് 16 വരെയാണ് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം.