സ്പൈനൽ മസ്‌കുലാർ അട്രോഫി; മുഹമ്മദിന്റെ ചികിത്സക്കായുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രം

ന്യൂഡൽഹി: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ് എം എ) രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിർമിത മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇ ടി മുഹമ്മദ് ബഷീർ എം പി യാണ് ഇക്കാര്യം അറിയിച്ചത്.

മുഹമ്മദിന്റെ ചികിത്സയ്ക്കായി മരുന്ന് ലഭ്യമാക്കുന്നതിന് എംപി ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ മുഹമ്മദിന്റെ ചികിത്സ പൂർത്തിയാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. മരുന്നിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് തീരുമാനമെടുത്ത കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന് മുഹമ്മദ് ബഷീർ അഭിനന്ദനം അറിയിച്ചു. 6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ മരുന്നിന് ഇളവ് ലഭിക്കുന്നത്. ഇന്ത്യയിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി നേരത്തെയും സമാനമായ രീതിയിൽ നികുതിയിളവ് ലഭിച്ചിരുന്നു. എസ്എംഎ ബാധിതർക്കായുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും മറ്റു നികുതികളും പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.

18 കോടി രൂപയുടെ അത്യപൂർവ മരുന്നാണ് മുഹമ്മദിന് ചികിത്സയ്ക്കായി വേണ്ടത്. മുഹമ്മദിന്റെ ചികിത്സയ്ക്കായി ലഭിച്ച സഹായധനത്തിൽ ബാക്കി വരുന്ന തുക സമാനമായ രീതിയിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് നൽകുമെന്ന് ചികിത്സാ കമ്മിറ്റി അറിയിച്ചിരുന്നു.