ലണ്ടൻ: ക്രൂഡ് ഓയിൽ നിരക്കിൽ വീണ്ടും ഇടിവ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ ഫാക്ടറി ഉൽപ്പാദനം 17 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞത്. ചൈനയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദവും വർധിച്ചു. ഒപെക് ഉൽപാദകരിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിലെ വർദ്ധനവിനെ സംബന്ധിച്ച ഉറപ്പും വിപണിയിലെ വില കുറയാൻ കാരണമായി.
ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 72.80 ഡോളറിലേക്ക് എത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെന്റ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലേക്കും, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 71.05 ഡോളറിലേക്കും താഴ്ന്നു.
ആഗോള തലത്തിൽ കോവിഡ് വാക്‌സിനേഷൻ മെച്ചപ്പെടുന്നത് വരെ ക്രൂഡ് ഓയിൽ ഡിമാൻഡ് മെച്ചപ്പെടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയിലെ ഫാക്ടറി ഉൽപ്പാദനം ജൂലൈയിൽ മന്ദഗതിയിലായി. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.