തിരുവനന്തപുരം: ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ. മുഖ്യമന്ത്രിയുടെയും മുൻ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളർ കടത്തിയതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയ്ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി നൽകിയ ഹർജിയിന്മേലുള്ള വിശദീകരണ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സത്യവാങ്മൂലത്തിൽ ‘മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എന്നൊരു പരാമർശമുണ്ടല്ലോ?’ എന്ന ചോദ്യത്തിന്, ‘അതെല്ലാം പൊതുജനത്തിനു ലഭ്യമായിട്ടുള്ള രേഖകളാണ്. അതിൽ മാറ്റമൊന്നുമില്ല’ എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ജയിലിൽ ഭീഷണിയുണ്ടെന്ന വിവരം ചോദ്യം ചെയ്യലിനിടെ സ്വപ്ന കസ്റ്റംസിനോടു വ്യക്തമായി പറഞ്ഞതാണെന്നും ജയിലിലെ സുരക്ഷ സംബന്ധിച്ചു സ്വപ്നയും അവരുടെ ബന്ധുവും പറഞ്ഞ കാര്യങ്ങളാണു കസ്റ്റംസ് കോടതിയെ അറിയിച്ചതെന്നും അദ്ദേഹം വിശദമാക്കി. കേന്ദ്ര സർക്കാരിനെയും ഇത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

