മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കോതമംഗലം: നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്താനായി യുവാവ് എത്തിയത് കണ്ണൂരിൽ നിന്നാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രാഖിൽ മാനസയുടെ താമസ സ്ഥലത്തെത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയി. എന്നാൽ ഇതിനിടെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടുവെന്നും മുറി തുറന്ന് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കി.