ഇടിക്കൂട്ടില്‍ മേരി കോമിന് തോല്‍വി ! വിധിയില്‍ അവിശ്വാസം, കണ്ണീരോടെ മടക്കം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ ഇടിക്കൂട്ടിലെ മിന്നും താരം മേരി കോമിന് തോല്‍വി. വനിതാ ബോക്സിങ്ങില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ മേരി തോല്‍വിയില്‍ അവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റ് കാണുമ്പോഴാണ് പരാജയമേറ്റെന്ന് അറിയുന്നതെന്ന് താരം പറഞ്ഞു.

താന്‍ ജയിച്ചുവെന്നാണ് കരുതിയതെന്നും തോറ്റ വിവരം അറിഞ്ഞപ്പോള്‍ ഞെട്ടി, മത്സരശേഷം ഉത്തേജകമരുന്ന് പരിശോധനയ്ക്കായി സാംപിള്‍ നല്‍കാന്‍ പോയപ്പോഴും തോറ്റ കാര്യം വിശ്വസിക്കാനായിരുന്നില്ല, മാത്രമല്ല, ഞാനാണ് വിജയി എന്നാണ് കോച്ച് പറഞ്ഞുകൊണ്ടിരുന്നത്, അപ്പോഴാണ് എന്റെ പരാജയത്തെക്കുറിച്ചുള്ള കിരണ്‍ റിജിജുവിന്റെ ട്വീറ്റ് കാണുന്നത്, അതു എനിക്ക് ഭയങ്കര ഞെട്ടലായിരുന്നു, ഈ തീരുമാനം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഒളിംപിക്സില്‍ അപ്പീല്‍ പോകാന്‍ അവസരമില്ലാത്തതിനാലാണ് ആ വഴിക്കു നീങ്ങാതിരുന്നതെന്നും മേരി കോം നിറകണ്ണുകളോടെയാണ് പ്രതികരിച്ചത്.

ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ പ്രീക്വര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം കീഴടങ്ങിയത്. 3-2നാണ് വലന്‍സിയയുടെ ജയം. സ്‌കോര്‍ (30-27, 29-28, 27-30, 29-28, 28-29).

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു മേരി കോം. സ്വര്‍ണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ടോക്യോയിലേക്ക് തിരിക്കുംമുന്‍പെ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ താരം കൂടിയാണ് മേരി.