സര്‍ക്കാര്‍ കോവിഡ് മരണക്കണക്കുകള്‍ പൂഴ്ത്തിവയ്ക്കുന്നു, മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ 7000 മരണങ്ങള്‍ കൂടുതലെന്ന് രേഖകള്‍ !

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് മരണക്കണക്കുകള്‍ കുറച്ചു കാണിച്ചെന്ന് തെളിവുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്കു നല്‍കിയ കണക്കുകളും കേരളാ മിഷന്റെ കണക്കുകളും തമ്മില്‍ താരതമ്യം ചെയ്താണ് വി ഡി സതീശന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കണക്കുകളേക്കാള്‍ 7000 കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് അധികം നടന്നിട്ടുണ്ടൈന്നാണ് കേരളാ മിഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്തിയുടെ ഇന്നലെ നടന്ന വാര്‍ത്താകുറിപ്പില്‍ സംസ്ഥാനത്ത് ഇതു വരെ 16170 കൊവിഡ് മരണങ്ങള്‍ നടന്നുവെന്നാണ് അറിയിച്ചത്, എന്നാല്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ കേരളത്തില്‍ ഇതു വരെ 23486 കൊവിഡ് മരണങ്ങള്‍ നടന്നതായാണ് കേരളാ മിഷന്‍ മറുപടി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.