ഫോണ്‍വിളി വിവാദം; 3 പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്ത് എന്‍സിപി, മന്ത്രിക്ക് താക്കീത്

തിരുവനന്തപുരം: കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. അന്വേഷണ വിധേയമായി കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍.

നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, പാര്‍ട്ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ് എന്നിവരയാണ് താല്‍ക്കാലികമായി പുറത്താക്കിയിരിക്കുന്നത്.
പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ വിശദീകരണം നല്‍കി.

മാത്രമല്ല, പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും, ഫോണ്‍ സംഭാഷണങ്ങളില്‍ മന്ത്രി ശ്രദ്ധ പുലര്‍ത്തണമെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഹണി വിറ്റോയാണ്. പ്രദീപ് കുമാറാണ് മന്ത്രിയെ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ വിളിപ്പിച്ചത്. മന്ത്രിയുമായുള്ള സംസാരം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലെത്തിച്ചത് ബെനഡിക്റ്റാണെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി.

കൂടാതെ, പാര്‍ട്ടി സ്വീകരിച്ച നടപടികളെ പരസ്യമായി വിമര്‍ശിച്ച നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ബിജുവിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, പത്മകരന്‍, രാജീവ് എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.