തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ നടത്തുന്ന അന്വേഷണം പ്രഹസനം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും സിപിഎം മൂന്ന് വർഷം അത് മറച്ചുവെച്ചുവെന്നും തട്ടിപ്പിനെ കുറിച്ചുള്ള വാർത്ത മാദ്ധ്യമങ്ങളിലൂടെ പൂറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം ഭരിക്കുന്ന ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ വിവരം നേരത്തെ പാർട്ടി അറിഞ്ഞിട്ടും മൂടി വെക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കരുവന്നൂരിലേത് കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിൽ ഒന്നാണ്. വകുപ്പ് തല അന്വേഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തിട്ടും അന്വേഷണമുണ്ടായില്ല. ആ റിപ്പോർട്ടും പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ജില്ലാ- സംസ്ഥാന നേതൃത്വം അറിയുകയും അന്വേഷിക്കുകയും ചെയ്ത ശേഷവും നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നു. എന്നിട്ടും പോലീസിൽ പരാതി നൽകാൻ പാർട്ടി തയ്യാറായില്ല. 350 കോടിയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതെല്ലാം സിപിഎം നേതാക്കളറിഞ്ഞിട്ടും മൂടിവെയ്ക്കുകയായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

