കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളം ഉയരുന്നതിന് പിന്നിലെ കാരണം ഇതാണ്; പഠനം പുറത്ത്

കോട്ടയം: കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളം ഉയരുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകർ. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ശരാശരി 30 സെന്റീമീറ്റർ വരെ കരഭൂമി താഴ്ന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. 2018 ൽ ഉണ്ടായ മഹാപ്രളയത്തിനു ശേഷമാണ് കരഭൂമിയിൽ താഴ്ച വന്നിരിക്കുന്നതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ അറിയിച്ചു.

2018 ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പടിഞ്ഞാറൻ മേഖലയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കും അടങ്ങുന്ന വിശാല കുട്ടനാടൻ മേഖല ഏതാണ്ടു പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. പടിഞ്ഞാറൻ മേഖലയിൽ അധികം ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങൾ ഇതോടെ താഴ്ന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണു ഈ പ്രതിഭാസം ഉണ്ടായത്. ചെളി കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഭൂമി താഴ്ന്നു. ഇങ്ങനെ ശരാശരി 30 സെന്റീമീറ്റർ വരെ താഴ്ചയുണ്ടായെന്നാണ് ഗവേഷകർ പറയുന്നത്.

ഭൂമി താഴുമ്പോൾ സാധാരണ ഗതിയിൽ വെള്ളമുയർന്നാലും പ്രളയത്തിനു സമാനമായ സാഹചര്യം ഉണ്ടാക്കും. ഈ താഴ്ച പരിഹരിക്കുന്നതു സംബന്ധിച്ച് ഇടപെടലുകൾ ഇതുവരെ നടന്നിട്ടില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 300 ചതുരശ്ര കിലോമീറ്റർ കര ഭൂമിയും 500 ചതുരശ്ര കിലോമീറ്റർ പാടശേഖരങ്ങളും 200 ചതുരശ്ര കിലോമീറ്ററിൽ ജലശേഖരവുമാണു കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതി ഇപ്പോൾ. 300 ചതുരശ്ര കിലോമീറ്ററിലെ കര ഭൂമി മുഴുവനായും ജനവാസ കേന്ദ്രങ്ങളാണ്. ഭൂമിയിലെ ചെറിയ മാറ്റം പോലും ഇവിടെ വലിയ രീതിയിൽ പ്രതിഫലിക്കും.

ആറുകൾ വഴി കിഴക്കൻ മേഖലയിൽ നിന്ന് വേഗത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതാണ് വെള്ളപ്പൊക്കത്തിന്റെ മറ്റൊരു കാരണം. മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ. കുന്നുകളുടെ അടിവാരത്തിൽ വെള്ളം ശേഖരിച്ചു നിൽക്കുന്ന പള്ളകൾ എന്നു വിളിപ്പേരുള്ള പ്രദേശങ്ങൾ നികത്തപ്പെട്ടത് വെള്ളം വേഗം പടിഞ്ഞാറോട്ട് ഒഴുകാൻ കാരണമാകുന്നു. മഴ പെയ്താൽ ഉടൻ തന്നെ വെള്ളം പടിഞ്ഞാറൻ മേഖലയിൽ എത്തുന്ന അവസ്ഥയാണുള്ളത്.