ലക്ഷ്യം ഇന്ത്യക്കെതിരെ പ്രവർത്തിക്കുക; പുതിയ നീക്കവുമായി ചൈന

ന്യൂഡൽഹി: ടിബറ്റിൽ നിന്നുള്ള യുവാക്കളെ പീപ്പിൾ ലിബറേഷൻ ആർമിയിലേക്ക് (പി.എൽ.എ) റിക്രൂട്ട് ചെയ്യാനൊരുങ്ങി ചൈന. ഇതിനായുള്ള ശ്രമങ്ങൾ ചൈന ഊർജിതമാക്കിയിരിക്കുകയാണ്. ടിബറ്റൻ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തിൽ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും നിർബന്ധമായും പീപ്പിൾ ലിബറേഷൻ ആർമിയിൽ ചേർക്കണമെന്ന് ചൈന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശമെന്നാണ് വിലയിരുത്തൽ. ലഡാക് മുതൽ അരുണാചൽപ്രദേശ് വരെയുളള 3,488 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ചൈന സൈനിക ശക്തി വർദ്ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

വിവിധ സർവകലാശാലകളിൽ നിന്നും 17 നും 20 നും ഇടയിൽ പ്രായമുളള എഴുപതോളം ടിബറ്റൻ വിദ്യാർത്ഥികളെ സൈനിക സ്ഥാപനങ്ങളിൽ ചേർത്ത് പരിശീലനം നൽകാൻ പീപ്പിൾ ലിബറേഷൻ ആർമി ആരംഭിച്ചിരുന്നു. സിക്കിമിന് എതിർവശത്തുളള ചുംബി താഴ്‌വരയിൽ ഇത്തരത്തിൽ പരിശീലിപ്പിച്ച ടിബറ്റൻ യുവാക്കളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ടിബറ്റൻ നിവാസികളുടെ നിയന്ത്രണ രേഖയെക്കുറിച്ചുളള അറിവ് പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലുള്ള മറ്റൊരു ലക്ഷ്യം.

ലഡാക്കിലെ അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പി.എൽ.എയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേർന്നു പട്രോളിംഗ് നടത്തുന്നുണ്ടെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.