കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; വെട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിൽ

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വിവിധ കാലയളവുകളിലായി ബാങ്കിൽ നിന്നും വെട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലാണെന്ന് വിവരം. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിലൂടെ ഭൂമി വാങ്ങിയും വിറ്റും വൻ ലാഭമുണ്ടാക്കി തട്ടിപ്പ് സംഘം ബാങ്കിൽ വീണ്ടും നിക്ഷേപിച്ചിരുന്നതായാണ് റിപ്പോർട്ട്.

നോട്ട് നിരോധന കാലത്ത് ഉൾപ്പെടെ തട്ടിപ്പ് വ്യാപകമായിരുന്നുവെന്നാണ് കണ്ടെത്തൽ. വായ്പയെടുക്കാൻ എത്തുന്നവരുടെ ആധാരമടക്കമുള്ള രേഖകൾ കൈവശപ്പെടുത്തിയ ശേഷമായിരുന്നു തട്ടിപ്പ് നടത്തിയത്. നോട്ട് നിരോധനം കാരണം പണം ഇല്ലെന്നും പ്രതിസന്ധി തീർന്നാൽ ഉടൻ പണം നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പത്ത് ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ച വീട്ടമ്മയ്ക്ക് അങ്ങനെ പണം നൽകിയില്ല. എന്നാൽ വീട്ടമ്മയുടെ പേരിൽ ഭൂമിയുടെ മതിപ്പു വിലയെക്കാൾ മൂന്നിരട്ടി തുക വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി.

നൂറ് കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. എന്നാൽ ബാങ്കിൽ നിന്നും 300 കോടിയോളം രൂപ തട്ടിയെടുത്തതായുള്ള ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബാങ്കിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലക്ഷങ്ങൾ നിക്ഷേപിച്ചവർ പണം പിൻവലിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത്തരക്കാർക്ക് ബാങ്ക് നൽകിയത് ആഴ്ച്ചയിൽ പതിനായിരം രൂപ മാത്രമാണ്. നിക്ഷേപകരുടെ പരാതി വ്യാപകമായതോടെയാണ് സംഭവത്തിൽ പരാതി നൽകാൻ ഭരണ സമിതി തീരുമാനിച്ചത്.

ഇരുപത് വർഷത്തോളമായി ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പെയിന്റിംഗ് തൊഴിലാളിയുടെ പേരിൽ 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായും വിവരമുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം പരാതി ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ക്രമക്കേട് നടന്നിട്ടും നേതൃത്വം കണ്ടില്ലെന്ന് നടിച്ചുവെന്നായിരുന്നായിരുന്നു ആരോപണം. ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റിയിലും അദ്ദേഹം ക്രമക്കേടിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറിയെ സമീപിക്കുന്നത്. തുടർന്ന് ജില്ലാ സെക്രട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പിന്നീട് പോലീസിലും പരാതി നൽകുകയായിരുന്നു.

ബാങ്കിലെ മുൻ സെക്രട്ടറിയടക്കം ആറുപേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പാർട്ടിയിലെ ചില നേതാക്കളെ സംരക്ഷിച്ചാണ് പരാതി നൽകിയതെന്നും ആരോപണം ഉയരുന്നുണ്ട്.