ന്യൂഡൽഹി: കോടതികളിൽ തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ത്യൻ കോടതികളിൽ 4.5 കോടി കേസുകൾ തീർപ്പുകൽപ്പിച്ചിട്ടില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഒരു ജുഡീഷ്യൽ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത കോടിക്കണക്കിന് കേസുകളുണ്ട്. കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കേണ്ടത് അടിയന്തരമായ ആവശ്യം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-സിംഗപ്പൂർ മധ്യസ്ഥ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് പരാമർശിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും കൂടിയായപ്പോൾ ഇന്ത്യയിലെ എല്ലാ കോടതികളിലെയും തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം 4.4 കോടി കടന്നു. കഴിഞ്ഞ മാർച്ച് മുതൽ ഇതിൽ 19 ശതമാനം ഉയർച്ച ഉണ്ടായിട്ടുണ്ട്. നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ ജില്ലാ, സബോർഡിനേറ്റ് കോടതികളിലായി 3.9 കോടി കേസുകളും വിവിധ ഹൈക്കോടതികളിൽ 58.5 ലക്ഷം കേസുകളും സുപ്രീം കോടതിയിൽ 69,000 കേസുകളും തീർപ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്.
കോവിഡ് വൈറസ് വ്യാപനമാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കാൻ ഒരു കാരണം. ‘ആഡംബര വ്യവഹാരമാണ് കേസുകൾ തീർപ്പാക്കാതെ കിടക്കുവാനുള്ള മറ്റൊരു കാരണം. ഇത്തരം സംഭവങ്ങളിൽ കക്ഷികൾ ജുഡീഷ്യൽ പ്രക്രിയയെ തടസ്സപ്പെടുത്താനും കാലതാമസം വരുത്താനും പല നടപടികളും സ്വീകരിക്കാറുണ്ട്. കേസ് നീട്ടികൊണ്ടു പോകുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് എൻ വി രമണ വ്യക്തമാക്കി.
25 ഹൈക്കോടതികളിലായി 400 ലധികം ജഡ്ജിമാരുടെ ഒഴിവുകൾ നിലവിലുണ്ട്. കേസുകൾ കെട്ടികിടക്കാനുള്ള കാലതാമസത്തിന് പലപ്പോഴും ഇതും കാരണമാകാറുണ്ട്. കീഴ് കോടതികളിൽ 5,000 ജഡ്ജിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരം. സുപ്രീം കോടതിയിലും നാല് ഒഴിവുകളുണ്ട്. 2021 ഏപ്രിൽ ഒന്നിന് സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരുടെ ഒഴിവുണ്ടെന്ന് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

