സാക്ഷരതാ മിഷൻ സംസ്ഥാന ഓഫീസ് കെട്ടിട നിർമ്മാണത്തിൽ കോടികളുടെ അഴിമതി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സാക്ഷരതാ മിഷൻ സംസ്ഥാന ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്ത്. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് 2.95 കോടിയുടെ അഴിമതി നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഒരു സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. സർക്കാർഭൂമി കൈയേറി നിർമിച്ചുവെന്ന നഗരസഭാ കണ്ടെത്തൽ വിവാദമായതിനു പിന്നാലെയാണ് അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ഹാബിറ്റാറ്റാണ് നിർമ്മാണം നടത്തിയത്.

ചതുരശ്ര അടിക്ക് 3,567 എന്ന നിരക്കിലായിരുന്നു നിർമ്മാണ കരാർ. എന്നാൽ, സാക്ഷരതാ മിഷൻ കെട്ടിട നിർമാണം ആരംഭിച്ച ശേഷം 2019-ൽ സത്യസായി ട്രസ്റ്റുമായി 450 ചതുരശ്ര അടി വിസ്തീർണം വീതമുള്ള 450 റെസിഡൻഷ്യൽ യൂണിറ്റുകൾ നിർമിക്കാൻ ഹാബിറ്റാറ്റ് കരാർ ഒപ്പിട്ടത് 1400 രൂപ നിരക്കിലാണ്. 4.87 കോടി രൂപ ചെലവിട്ടാണ് സാക്ഷരതാ മിഷന്റെ കെട്ടിട നിർമാണം പൂർത്തിയാക്കിയത്്. 1400 രൂപ നിരക്കിലായിരുന്നു നിർമ്മാണം പൂർത്തിയാക്കിയിരുന്നതെങ്കിൽ ചെലവ് രണ്ടുകോടിക്കു താഴെ മാത്രമെ ഉണ്ടാകുമായിരുന്നുള്ളു. ഇതാണ് അഴിമതി നടന്നെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 43 സെന്റ് കൈയേറിയാണ് സാക്ഷരത മിഷൻ പേട്ടയിൽ ആസ്ഥാന മന്ദിരം നിർമ്മിച്ചതെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം നഗരസയാണ് ഇക്കാര്യം കണ്ടെത്തിയത്. 16 സെന്റ് സ്ഥലത്ത് 7,000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനാണ് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത്. എന്നാൽ സർക്കാർ അനുമതി മറികടന്ന് 13654 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിച്ചത്. സ്ഥലത്തിന്റെ കൈവശാവകാശം ഇപ്പോഴും പൊതുവിദ്യാഭ്യാസ വകുപ്പിന് തന്നെയാണ്. കേവലം 30 ജീവനക്കാരുള്ള ഓഫീസിനാണ് 4.87 കോടി ചെലവിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.