കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിലെ പെട്രോൾ-ഡീസൽ പമ്പുകൾ; ഡീലർഷിപ്പ് കൈമാറി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ-ഡീസൽ പമ്പുകളിൽ എട്ടെണ്ണത്തിനു ഡീലർഷിപ്പ് ലഭിച്ചു. ചിങ്ങം 1 ന് പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ 8 ബസ് സ്റ്റേഷനുകളിൽ പെട്രോൾ – ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പാണ് ലഭിച്ചത്. കെ.എസ്.ആർ.ടി.സി യും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോൾ, ഡീസൽ റീടെയിൽ ഔട്ട്‌ലൈറ്റുകളുടെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ച് വരികയാണ്.

ഇതിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവിടങ്ങളിലെ 8 ഔട്ട്‌ലൈറ്റുകളുടെ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ചീഫ് ജനറൽ മാനേജർ വി.സി.അശോകനിൽ നിന്ന് ഏറ്റുവാങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ഔട്ട്‌ലൈറ്റുകൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയും. ഈ സംരംഭത്തിൽ നിന്നും കെ.എസ്.ആർ.ടി.സിയ്ക്ക് മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.