തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാനാണെന്നാണ് കെ സുധാകരന്റെ ആരോപണം. കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ബിജെപി രഹസ്യ ബാന്ധവത്തിന്റെ ഫലമായാണിതെന്നും അദ്ദേഹം വിമർശിച്ചു.
കൊടകര കേസിൽ ബിജെപിയും സ്വർണ്ണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ കേസുകൾ ഒതുക്കി തീർക്കാനുള്ള അന്തർധാര അണിയറയിൽ നടക്കുകയാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഇരുപാർട്ടികളുടെയും മുഖംമുടി അഴിഞ്ഞു വീണപ്പോഴാണ് മുഖ്യമന്ത്രി അടിയന്തരമായി ഡൽഹി യാത്ര നടത്തിയത്. ബിജെപി നേതാക്കളെ രക്ഷിച്ചുകൊണ്ടുള്ള പോലീസ് അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതെന്നും സുധാകരൻ പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ ഇനിയും പലതും പുറത്ത് വരാനുണ്ടെന്നും പ്രധാന പ്രതികൾ പുറത്താണെന്നും പിടിക്കപ്പെട്ടതിലും വലിയ തുക കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവതരമാണ്. തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ അന്വേഷണം പ്രഹസനമാകുന്നുവെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുന്നത്. സ്വർണ്ണക്കള്ളക്കടത്തിൽ സിപിഎം ക്രിമിനൽ സംഘങ്ങളുടെ പാങ്കാളിത്തം പകൽപ്പോലെ വ്യക്തമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാൻ സാധിക്കുന്ന വിധം കോടികളാണ് സിപിഎം സഹയാത്രികരായ ക്വട്ടേഷൻ സംഘങ്ങളിലൂടെ കേരളത്തിലെത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വർണക്കടത്തിലെ മൂന്നിലൊന്ന് തുക പാർട്ടിക്കാണെന്നു വെളിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ രൂക്ഷമായ കോവിഡ് സാഹചര്യങ്ങളോ സാമ്പത്തിക പ്രതിസന്ധികളോ ഉന്നയിക്കാതെ ഇരുകൂട്ടർക്കും താത്പര്യമുള്ള കേസുകളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്നു സംശയിക്കുന്നു. രഹസ്യബാന്ധവം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചതിന്റെ സന്തോഷമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയിൽ പ്രകടമായത്. കേരളത്തിന്റെ സമ്പദ്ഘടനയെ അട്ടിമറിക്കാൻ പര്യാപ്തമായ രണ്ട് കേസുകളും ഇഴഞ്ഞ് നീങ്ങുന്നത് കേരളത്തിന്റെ പൊതുമനസ്സാക്ഷി കാണുന്നുണ്ടെന്നത് സിപിഎമ്മും ബിജെപിയും ഓർക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

