കോഴിക്കോട്: മുട്ടിൽ മരംമുറി നടന്ന ഭൂമിയിലെ കർഷക്കെതിരെ കെഎൽസി വകുപ്പ് ചുമത്തി റവന്യു വകുപ്പ്. കർഷകരിൽ നിന്നും കേരള ലാന്റ് കൺസർവെൻസി നിയമപ്രകാരം മര വിലയുടെ മൂന്നിരട്ടി തുക ഈടാക്കാനുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചു. വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ ആദിവാസികൾ ഉൾപ്പെടെ 68 കർഷകർക്കെതിരെയാണ് റവന്യു വകുപ്പ് കെഎൽസി വകുപ്പ് ചുമത്തിയത്. നഷ്ടപ്പെട്ട മരങ്ങളുടെ കമ്പോള വിലയുടെ മൂന്നിരട്ടിയാവും ഇവരിൽ നിന്നും ഈടാക്കുന്നത്.
അതേസമയം കർഷകരെ കബളിപ്പിച്ച് ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയ മുഖ്യപ്രതി റോജി അഗസ്റ്റിനെതിരെ കെഎൽസി ചട്ടപ്രകാരം നടപടിയുണ്ടാകില്ല. സ്വന്തം പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച റോജിയുടെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരിൽ നിന്നും മരവിലയുടെ മൂന്നിരട്ടി ഈടാക്കും. ഭൂവുടമകൾക്കെതിരെ മാത്രമെ കെഎൽസി കേസെടുക്കാനാവുകയുള്ളൂവെന്ന് വൈത്തിരി തഹസിൽദാർ ശിവദാസ് വ്യക്തമാക്കി.
കർഷകർക്കെതിരെയുള്ള കെ എൽ സി കേസുകൾ പിൻവലിക്കുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. മുട്ടിൽ മരംമുറി കേസിൽ കുറ്റക്കാർ രക്ഷപ്പെടില്ലെന്നും പോലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത് റവന്യൂ വകുപ്പാണെന്നെന്നും അദ്ദേഹം പറഞ്ഞു. 220 ക്യൂബിക് മീറ്റർ ഈട്ടിമരങ്ങളാണ് മുട്ടിൽ വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയത്. മുഖ്യപ്രതികൾക്കെതിരെ മാത്രം വനംവകുപ്പ് 42 കേസുകളെടുത്തിരുന്നു. വനംവകുപ്പും പൊലീസും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും റോജി അഗസ്റ്റിൻ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
മരംമുറി കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലൻസിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

