ഭൂമിയിൽ വൻ പ്രളയമുണ്ടാകാൻ സാധ്യത; സമുദ്രത്തോട് അടുത്തു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്ന് നാസ

വാഷിംഗ്ടൺ: ഭൂമിയിൽ വൻ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി നാസ. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്നുമാണ് നാസ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒൻപത് വർഷങ്ങൾക്കു ശേഷം ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുന്നതെന്നുമാണ് നാസയുടെ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകർ പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാൽ, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠനത്തിൽ പറയുന്നു. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു ദുരന്തത്തെ മുൻകൂട്ടി കണ്ടില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കും.

ചന്ദ്രൻ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്താണ് ഭൂമിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് ഇപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങൾ സംഭവിക്കുന്നതെല്ലാം ചന്ദ്രൻ ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാൽ, നിലവിൽ ഈ പ്രതിഭാസം കാരണം വൻ പ്രളയങ്ങളൊന്നും സംഭവിക്കാറില്ല. പക്ഷെ വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തിൽ 10 മുതൽ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാൽ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നും ഗവേഷകർ വിശദമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം 2019 ൽ യുഎസിൽ മാത്രം 600 ഓളം പ്രളയങ്ങളുണ്ടായിട്ടുണ്ട്.

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാൻ പോകുന്നതെന്നും ഗവേഷകർ പറഞ്ഞു.

ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഫിൽ തോംസനും സംഘവുമാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18.6 വർഷം എടുക്കുമെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് തോംസൺ വിശദീകരിക്കുന്നത്. ചന്ദ്രന്റെ ചലനം എല്ലായ്‌പ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ഇത് അപകടകരമാക്കുന്നത് ഗ്രഹത്തിന്റെ താപനം മൂലം ഉയരുന്ന സമുദ്രനിരപ്പുകളുമായി സംയോജിപ്പിക്കുമ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കി.