ചെന്നൈ: കോവിഡിനെ തുടർന്നുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കാൻ വാക്‌സിനേഷനിലൂടെ കഴിയുമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോർട്ട്. തമിഴ്നാട് പോലീസ് സേനയിൽ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫെബ്രുവരി ഒന്ന് മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. സംസ്ഥാനത്തെ 1,17,524 പോലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. 17,059 പേർ വാക്‌സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മൊത്തം പോലീസുകാരിൽ ഈ വർഷം ഏപ്രിൽ 13 മുതൽ മെയ് 14 വരെയുള്ള കാലയളവിൽ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ നാല് പേർ രണ്ട് ഡോസ് വാക്‌സിനും ഏഴ് പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. 20 പേർ വാക്‌സിൻ സ്വീകരിച്ചിരുന്നില്ലെന്നും പഠന റിപ്പോർട്ടിൽ വിശദാക്കുന്നു. 34 മുതൽ 58 വരെ പ്രായമുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 29 പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുവെന്നും പഠന ഫലം പറയുന്നു.
ആകെ റിപ്പോർട്ട് ചെയ്ത മരണത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ, ഒരു ഡോസ് സ്വീകരിച്ചവർ, രണ്ട് ഡോസ് സ്വീകരിച്ചവർ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പോലീസുകാരിൽ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്. കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണെന്നാണ് പഠന ഫലം തെളിയിക്കുന്നത്. ഒരു ഡോസ് സ്വീകരിച്ചവരിൽ മരണത്തിനുള്ള സാധ്യത 0.18 ശതമാനമാണെന്നും രണ്ട് ഡോസ് സ്വീകരിച്ചവരിൽ മരണസാധ്യത 0.05 ശതമാനവുമാണെന്നും പഠന റിപ്പോർട്ടിൽ വിശദീകരിക്കുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ ഇത് 82 ശതമാനമാണെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
