സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈനയും ഉത്തര കൊറിയയും; സൗഹാർദ ഉടമ്പടി നീട്ടാൻ സാധ്യത

ബെയ്ജിങ്: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈനയും ഉത്തര കൊറിയയും. വിദേശരാജ്യങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. സൗഹാർദ ഉടമ്പടിയുടെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. വിദേശ രാജ്യങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് കിം ജോങ് വ്യക്തമാക്കി.

ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിൻ പിങ് ഉറപ്പ് നൽകിയതായാണ് ഉത്തര കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 1961 ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. ആണവായുധങ്ങളുടെ പേരിൽ അന്താരാഷ്ട്ര രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഉത്തരകൊറിയ കൂടുതൽ ആശ്രയിക്കുന്നത് ചൈനയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് കിം അഭിപ്രായപ്പെടുന്നത്.

1961 ലെ കരാർ പ്രകാരമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വർഷം അവസാനിക്കും. അടുത്ത 20 വർഷത്തേക്ക് കൂടി കരാർ പുതുക്കാനാണ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക-ഉത്തരകൊറിയ ആണവ ചർച്ചകൾക്കിടയിൽ ഉത്തരകൊറിയയുമായുള്ള സൗഹൃദം പുതുക്കാനുള്ള ചൈനയുടെ നീക്കം അമേരിക്കയെ ലക്ഷ്യമിട്ടാണെന്നാണ് വിദഗ്ധർ പറയുന്നത്.