തിരുവനന്തപുരം: ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. കേസിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത്ത് എൻഐഎ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നൽകി.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സരിത്ത്. ജയിലിനുള്ളിൽ തനിക്ക് സമ്മർദ്ദവും ഭീഷണിയുമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. വി മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേര് പറയാനാണ് സമ്മർദ്ദം ഉണ്ടാകുന്നതെന്നാണ് സരിത്ത് ആരോപിക്കുന്നത്.
റിമാൻഡ് പുതുക്കുന്നതിനായി എൻഐഎ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴായിരുന്നു സരിത്ത് പരാതി ഉന്നയിച്ചത്. തുടർന്ന് കോടതി സരിത്തിനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു.
സരിത്തിന് ജയിലിൽ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയിൽ ഇക്കാര്യം സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോൾ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

