കാലാവധി തീരാൻ 26 ദിവസം മാത്രം; വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവർ ആശങ്കയിൽ

കൂത്തുപറമ്പ്: വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവർ ആശങ്കയിൽ. കാലാവധി തീരാൻ 26 ദിവസം മാത്രം ശേഷിക്കെ 1400 പേരാണ് നിയമന ഉത്തരവ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് നാലു വരെയാണു പട്ടികയുടെ കാലാവധി. 2017-ലെ പി.എസ്.സി. വിജ്ഞാപന പ്രകാരം 2018-ലാണ് എഴുത്തുപരീക്ഷ നടത്തിയത്. 2019 നവംബറിൽ കായികക്ഷമതാ പരിശോധന നടത്തുകയും കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് 2050 പേരടങ്ങുന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഗർഭിണികളായ ഉദ്യോഗാർഥികൾ കായികക്ഷമതാ പരിശോധന അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതോടെ കഴിഞ്ഞ ഒക്ടോബറിൽ നിയമനനടപടി ആരംഭിച്ചു. റാങ്ക് പട്ടികയിൽ നിന്നും ഇതുവരെ 671 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും 1200 ഓളം പേർക്കാണ് ജോലി ലഭിച്ചത്. നിലവിൽ നിയമന ശുപാർശ ലഭിച്ചവരിൽ 360 പേർ മാത്രമാണ് ജോലിക്കു ചേർന്നത്. നോൺ ജോയിനിങ് (എൻ.ജെ.ഡി) ഒഴിവുകളാണു കൂടുതൽ. കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 100 ഒഴിവിൽ 46 എണ്ണവും നോൺ ജോയിനിംഗ് ഒഴിവുകളായിരുന്നു. ഏപ്രിൽ 27-നും 29-നും എൻ.ജെ.ഡി. ഒഴിവുകളിലേക്ക് നിയമന ശുപാർശ അയച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയേത്തുടർന്ന് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ വനിതാ പോലീസ് പട്ടികയ്ക്ക് ഒരു ദിവസമാണ് അധികമായി ലഭിച്ചത്. പ്ലസ്ടു പ്രാഥമികതലപരീക്ഷയിൽനിന്നാണ് പുതിയ റാങ്ക് പട്ടികയിലേക്കു ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. പുതിയ പട്ടികയ്ക്കു കാലതാമസമുണ്ടാമെന്നതിനാൽ നിലവിലെ പട്ടിക ആറുമാസമെങ്കിലും നീട്ടണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. നിലവിലുള്ള പട്ടികയിലെ ഭൂരിപക്ഷം പേരും പ്രായപരിധി കഴിഞ്ഞവരായതിനാൽ ഇനിയൊരു പരീക്ഷ എഴുതാനാവില്ല.