ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഡെൽറ്റ, ബീറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായി പൊരുതാൻ ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് കൂടി സ്വീകരിക്കേണ്ടി വന്നേക്കും. ഫൈസർ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് മാത്രമെടുക്കുന്നവരേക്കാൾ അഞ്ച് മുതൽ പത്ത് മടങ്ങ് വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ആന്റിബോഡി മൂന്നാം ഡോസ് കൂടി എടുക്കുന്നവരുടെ ശരീരത്തിൽ രൂപപ്പെടുമെന്നാണ് ഫൈസർ വ്യക്തമാക്കിയിരിക്കുന്നത്. ഫൈസറും ബയോ എൻടെകും ചേർന്ന് നടത്തുന്ന ഗവേഷണത്തിലെ ഇടക്കാല പഠന റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ഫൈസറിന്റെ ബയോഎൻടെക് വാക്സിന്റെ തുടർ പരീക്ഷണങ്ങളിലാണ് മൂന്നാം ഡോസ് കൂടി സ്വീകരിച്ചാൽ ലഭിക്കുന്ന ഫലപ്രാപ്തി കണ്ടെത്തിയിരിക്കുന്നത്. മൂന്നാം ഡോസ് കൂടി എടുക്കുന്നവരിൽ വൈറസിനെ ചെറുക്കുന്ന ആൻറി ബോഡി അഞ്ച് മുതൽ പത്ത് മടങ്ങുവരെ വർധിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞു. ഇത് കോവിഡിനെതിരായ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.
മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരിൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെയും ഡെൽറ്റ വകഭേദത്തിനെതിരെയും മെച്ചപ്പെട്ട രോഗപ്രതിരോധശേഷി ഉണ്ടാകുന്നുവെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ഡോസ് നൽകുന്നതിന് ഔദ്യോഗിക സംഘടനയിൽ നിന്നും അനുമതി തേടുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

