കോ-വിൻ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്സ് ആക്കും; സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള കോ-വിൻ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്സ് ആക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും കോ-വിൻ പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺവിൻ ഗ്ലോബൽ കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് ഇന്ത്യൻ നാഗരികത കണക്കാക്കുന്നത്. അതുകൊണ്ടാണ് കോവിഡ് വാക്‌സിനേഷനായുള്ള ഇന്ത്യയുടെ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്സ് ആക്കാൻ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹവുമായി എല്ലാ അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും പങ്കിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എത്ര ശക്തമാണെങ്കിലും, ഏതൊരു രാജ്യത്തിനും ഒറ്റപ്പെട്ട രീതിയിൽ ഇതുപോലുള്ള ഒരു വെല്ലുവിളി പരിഹരിക്കാൻ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നു. കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ സാങ്കേതിക വിദ്യ അവിഭാജ്യമാണ്. വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രേസിംഗ്, ട്രാക്കിംഗ് ആപ്പ് സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ ഓപ്പൺ സോഴ്സ് ആക്കിയതെന്നും അദ്ദേഹം വിശദമാക്കി.

വാക്‌സിനേഷന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാക്‌സിനേഷൻ തന്ത്രം ആസൂത്രണം ചെയ്യുമ്പോൾ പൂർണ്ണമായും ഡിജിറ്റൽ സമീപനം സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. കോവിൻ വഴി ഇന്ത്യ 350 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.